തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. 2018 ജൂലൈ ഇരുപത്തിരണ്ടിന് പി.എസ്.സി പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ഇന്‍വിജിലേറ്റര്‍മാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിത്തുടങ്ങി. യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പരീക്ഷ നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുന്നത്. പരീക്ഷാ ക്രമക്കേടില്‍ ഇവരുടെ സഹായം ലഭിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുള്ള ശിവരഞ്ജിത്തിന്‍റെയും നസീമിന്‍റെയും സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴി എടുത്തത്. ഉദ്യോഗസ്ഥര്‍ ഇരുവരെയും തിരച്ചറിഞ്ഞു. എന്നാല്‍ ഇവരുടെ കൈവശം മൊബൈല്‍ ഫോണോ സ്‌മാര്‍ട്ട് വാച്ചോ ഉണ്ടായിരുന്നതായി അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. ശിവരഞ്ജിത് പരീക്ഷ എഴുതിയ ആറ്റിങ്ങല്‍ മാമം സ്‌കൂളില്‍ ഇന്‍വിജിലേറ്ററും ഇപ്പോള്‍ എസ്.ഐ ട്രെയിനിയായി പരീശീലനം നടത്തുകയും ചെയ്യുന്ന ആളുടെ മൊഴിയും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി.
അതിനിടെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ പ്രതികള്‍ നശിപ്പിച്ചതായാണ് സൂചന. പരീക്ഷാ ക്രമക്കേട് അന്വേഷിച്ച പി.എസ്.സി വിജിലന്സിന്റെ ജാഗ്രത കുറവാണ് ഇതിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. റാങ്ക് ലിസ്റ്റിലെ രണ്ടാമനായ പി.പി പ്രണവിനെ പി.എസ്.സി വിജിലന്‍സ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പ്രണവ് ഒളിവില്‍ പോകുകയും മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ തെളിവ് ലഭിച്ചയുടന്‍ പ്രണവിനെ കേസന്വേഷിക്കുന്ന കന്‍റോണ്‍മെന്‍റ് പൊലീസിന് കൈമാറുകയാണ് വേണ്ടിയിരുന്നതെന്ന് ക്രൈബ്രാഞ്ച് ഉദ്യേഗസ്ഥര്‍ പറയുന്നു.
പരീക്ഷ ക്രമക്കേട് കേസിലെ അഞ്ചാം പ്രതിയും എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുല്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയെങ്കിലും മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കരുതുന്നു. ഗോകുലിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.