തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ എൻ.ഐ.എ ആവശ്യപ്പെട്ട വിവരങ്ങൾ അസിസ്റ്റന്‍റ് പ്രോട്ടോക്കോൾ ഓഫിസർ കൈമാറി. കൊച്ചി എൻ.ഐ.എ ഓഫിസിലെത്തിയാണ് അസിസ്റ്റന്‍റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ വിവരങ്ങൾ കൈമാറിയത്. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു വർഷത്തെ ഫയലുകൾ എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫയലുകൾ നൽകിയിരുന്നില്ല. ഫയലുകൾ നൽകുന്നതിൽ എതിർപ്പില്ലെന്നും സാവകാശം ആവശ്യമാണെന്നും പ്രോട്ടോക്കോൾ ഓഫിസർ ആവശ്യപ്പെട്ടതായാണ് സൂചന.
അതേസമയം നയതന്ത്ര ബാഗേജ് സംസ്ഥാനത്ത് എത്തിച്ചതിന് രേഖകളില്ലെന്ന് അദ്ദേഹം അറിയിച്ചു. രണ്ട് വർഷമായി നയതന്ത്ര പാഴ്സലിന് അനുമതി നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഓഫിസര്‍ കസ്റ്റംസിനെ അറിയിച്ചിരുന്നു. രാവിലെ 10.30 ഓടെ കൊച്ചിയിലെ എൻ.ഐ.എ ഓഫിസിലെത്തിയ അദ്ദേഹം 12.30 നാണ് മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഓഫിസര്‍ തയ്യാറായില്ല.