തിരുവനന്തപുരം: പൊലീസ് സേനയിൽ ആൾബലം കുറവായതിനാൽ ഉദ്യോഗസ്ഥർക്ക് ജോലി ഭാരം കൂടുന്നെന്നും, മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നെന്നും ആരോപണം ഉയരുന്നതിനിടെ പുതിയ നിയമനങ്ങൾ നടത്താൻ തയ്യാറാകാതെ സർക്കാർ. നിയമനങ്ങൾ വൈകിക്കുന്നതിനെതിരെ പൊലീസ് റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട ആയിരക്കണക്കിന് യുവാക്കൾ സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധിച്ചു.
സിവിൽ പൊലീസ് സേനയിലേക്ക് നടത്തിയ രണ്ട് ഘട്ട പരീക്ഷകളും പാസായ 13000 ഉദ്യോഗാർഥികളാണ് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ 5 വർഷമായി കാത്തിരിക്കുന്നത്. (Protest Over PSC for Delaying Police Recruitment Process). 2019 ലാണ് സംസ്ഥാനത്തെ സിവിൽ പോലീസ് സേനയിലേക്ക് 539/2019 എന്ന നോട്ടിഫിക്കേഷനിൽ പരീക്ഷ നടക്കുന്നത്. പിഎസ്‌സിയുടെ പുതിയ പരിഷ്‌രണ പ്രകാരം പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിരുന്നു പരീക്ഷ.
കൊവിഡിന് ശേഷം 2023 ഏപ്രിലിൽ റാങ്ക് ലിസ്‌റ്റ് പുറത്തുവിട്ടു. എന്നാൽ ലിസ്‌റ്റ് പുറത്തുവന്ന് 9 മാസം പിന്നിട്ടിട്ടും പട്ടികയിലെ 75% പേർക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല (Police CPO Ranklist). ക്രമസമാധാന പാലനം, ഹൈവേ പട്രോളിങ്, വിഐപി ഡ്യൂട്ടി, ജനമൈത്രി പൊലീസ് തുടങ്ങി തലസ്ഥാനത്തെ എസ്എപി ബറ്റാലിയനിൽ വരെ നിരവധി ഒഴിവുകളുണ്ട്. ഇതിന് പുറമെ സ്ഥാനക്കയറ്റം മൂലം വരുന്ന ഒഴിവുകളും നിരവധിയുണ്ട്. എന്നാൽ ഇവിടങ്ങളിലേക്ക് ചുരുക്കം നിയമനങ്ങൾ മാത്രമേ നടക്കുന്നുള്ളൂ.
ഇപ്പോഴും ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പല ഉദ്യോഗാർഥികളും. റാങ്ക് ലിസ്‌റ്റിന്‍റെ കാലാവധി മൂന്നുമാസത്തിനുള്ളിൽ അവസാനിക്കുകയും ചെയ്യും. ഉദ്യോഗാർത്ഥികളിൽ പലർക്കും പ്രായ പരിധി കഴിയുന്നതിനാൽ ഇനിയൊരു പരീക്ഷ എഴുതാനും സാധിക്കില്ല. ഇങ്ങനെ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾ പുറത്ത് നിൽക്കുമ്പോഴും അടുത്ത പരീക്ഷ നടത്തി പുതിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പിഎസ്‌സി. (PSC Rank list Holding)
Also Read: ആരോടും ഇങ്ങനെയൊന്നും ചെയ്യരുത് സാർ ; കെഎസ്ഇബി നിയമന നിരോധനത്തിൽ വിലപിച്ച് ഉദ്യോഗാര്‍ഥികള്‍
പ്രിലിമിനറി കടമ്പ ഒഴിവാക്കി: കഴിഞ്ഞ നവംബറിലാണ് പിഎസ്‌സി ഉദ്യോഗാർഥികളുടെ തലവേദനയായിരുന്ന പ്രിലിമിനറി പരീക്ഷ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. പരീക്ഷ പരിഷ്‌കരണത്തിന്‍റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന എൽഡിസി, എൽജിഎസ് പരീക്ഷകളിൽ മാറ്റം വരുത്തിയത്. ഇതോടെ ഉദ്യോഗാർഥികൾക്ക് പ്രിലിമിനറി, മെയിൻ എന്നീ രണ്ട് ഘട്ട പരീക്ഷണമില്ലാതെ ഒറ്റ പരീക്ഷയോടെ തന്നെ റാങ്ക് ലിസ്‌റ്റിൽ കയറാം.
അപേക്ഷകരെ കുറച്ച് വേഗത്തിൽ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷം മുൻപ് മുൻ പിഎസ്‌സി ചെയർമാൻ എംകെ സക്കറിന്‍റെ കാലത്താണ് യുപിഎസ്‌സി മാതൃകയിൽ പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട് ഘട്ട പിഎസ്‌സി പരീക്ഷയ്ക്ക് തുടക്കം ആയത്. എന്നാൽ ഒരേ പരീക്ഷ പല ഘട്ടങ്ങളിലായി നടത്തുമ്പോൾ ചില ഘട്ടത്തിൽ പരീക്ഷ എഴുതിയവർ കൂട്ടത്തോടെ പുറത്താകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പിഎസ്‌സിയുടെ പിന്മാറ്റം.