തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി യുഡിഎഫ് ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തിലും ക്രമക്കേടിലും ജുഡീഷ്യല്‍ അന്വേഷണം നടത്തുക, പിഎസ്‌സി പരീക്ഷയിലെ തട്ടിപ്പ് സിബിഐ അന്വേഷിക്കുക, വിലക്കയറ്റം, വൈദ്യുതി ചാർജ് വർധന, സർക്കാരിന്‍റെ കാരുണ്യ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കല്‍, പൊലീസ് അതിക്രമങ്ങള്‍, പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഉപരോധം.
രാവിലെ ആറ് മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് രണ്ട് മണിക്ക് സമാപിക്കും. സെക്രട്ടേറിയറ്റിന്‍റെ കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെയുള്ള മൂന്ന് ഗേറ്റുകളും യുഡിഎഫ് പ്രവർത്തകർ ഉപരോധിക്കുന്നു. സെക്രട്ടേറിയറ്റിലും പരിസരത്തും പൊലീസ് കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. യുഡിഎഫ് ഉപരോധത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തില്‍കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.