തിരുവനന്തപുരം: മട്ടുപ്പാവിനെ താമരക്കുളമാക്കിയിരിക്കുകയാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി പ്രശാന്ത് പൈ. 37 വ്യത്യസ്ത ഇനം താമരകളും 23 ഇനം ആമ്പലുകളും കൊണ്ട് സമ്പന്നമാണിപ്പോല്‍ അഭിഭാഷകന്‍ കൂടിയായ പ്രശാന്തിന്‍റെ വീടിന്‍റെ മുകള്‍ ഭാഗം. ലോക്ക്ഡൗൺ കാലത്തെ നീണ്ട ഇടവേളയിലാണ് ഇദ്ദേഹം താമരകൃഷിയിലേക്ക് കടന്നത്. ലേഡി ബിംഗ്ലെയ് ഇനത്തില്‍ പെട്ട താമരയാണ് ആദ്യം കൃഷി ചെയ്തത്.
എന്നാലിന്ന് ഹൈബ്രിഡ് ഇനത്തിലെ പ്രധാനിയായ മിറക്കിൾ, 1000 ഇതളുകളുള്ള സഹസ്രദളപത്മം, തായ്ലൻഡ് ഇനങ്ങളായ പിങ്ക് ക്ലൗഡ്, പീകോഫ് പിങ്ക്, ഗ്രീൻ ആപ്പിൾ തുടങ്ങി ലേഡി ബിംഗ്ലെയ്, ലിറ്റിൽ റെയ്‌ൻ, റെഡ് ഷാങ്ഹായ്, പിങ്ക് സീരീസ്, വൈറ്റ് സീരീസ്, റെഡ് സീരീസ് തുടങ്ങി വിവിധ ഇനം താമരകള്‍ വിരിഞ്ഞ് നില്‍ക്കുന്നുണ്ട്. ഇത് കൂടാതെ വളരെ വിരളമായി മാത്രം വിരിയാറുള്ള ലവ് ബീറ്റ് എന്ന ഇനവും അദ്ദേഹത്തിന്‍റെ ശേഖരത്തില്‍ വിരിഞ്ഞിട്ടുണ്ട്. കേരളത്തിൽ അഞ്ചാം തവണയാണ് ലവ് ബീറ്റ് വിരിയുന്നതെന്നാണ് ഇദ്ദേഹത്തിന്‍റെ അവകാശ വാദം.
കൂടാതെ ലിയാങ് ലി പോലുള്ള മൈക്രോ ബൗൾ താമരയും അദ്ദേഹം വളര്‍ത്തിയിട്ടുണ്ട്. മറ്റ് കര്‍ഷകരില്‍ നിന്നും വിത്തുകള്‍ ഓണ്‍ലൈനായും നേരിട്ടും വാങ്ങിയാണ് കൃഷി വിപുലീകരിച്ചത്. സൂര്യപ്രകാശം നല്ല രീതിയിൽ ലഭിക്കുന്ന ഏത് സ്ഥലങ്ങളിലും താമരകൃഷി ചെയ്യാമെന്ന് പ്രശാന്ത് പറയുന്നു. കേരളത്തിലെ കാലാവസ്ഥയിൽ താമര കൃഷി ചെയ്യാൻ പറ്റിയ സമയം വേനൽക്കാലമാണ്. സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്നി കൃഷിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
70ശതമാനം മണ്ണും 30ശതമാനം വെള്ളവും ചേർത്ത് കുഴച്ച് ചളി പരുവത്തിലാക്കി അതിലാണ് താമരയുടെ കിഴങ്ങ് നടേണ്ടത്. എൻ.പി.കെ (നൈട്രേറ്റ് പൊട്ടാസിയം ഫോസ്ഫറസ്) തുല്യ മിശ്രിതത്തിലെടുത്ത് ഒരു പേപ്പറിൽ പൊതിഞ്ഞ് ടബ്ബിലെ ചെളിയിലേയ്ക്ക് ഇടണം. ഒന്നര മാസത്തിലൊരിക്കൽ ഇങ്ങനെ ചെയ്താൽ ചെടിക്ക് ആവശ്യമായ വളമാകും. ഹൈബ്രിഡ് താമരയുടെ കിഴങ്ങിനും തൈകൾക്കും വിപണിയിൽ നല്ല വിലയുണ്ടെന്നും പ്രശാന്ത് പറയുന്നു.
ഓൺലൈനിലൂടെ താമരയുടെ കിഴങ്ങുകള്‍ വില്‍ക്കുന്നുണ്ട്. കിഴങ്ങ് കടലാസ് നനച്ച് പൊതിഞ്ഞ് ചെറിയ പെട്ടിയിലാക്കി അയച്ചുകൊടുത്താൽ 20 ദിവസം വരെ കേടുകൂടാതെയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കിത് പാഷനെങ്കിലും ആഗ്രഹത്തോടും, ക്ഷമയോടും പരിപാലിച്ചാൽ താമരകൃഷി നല്ലൊരു വരുമാന മാർഗം കൂടിയാണെന്നാണ് പ്രശാന്തിന്‍റെ പക്ഷം.
Also Read: തൊടിയിലും താമരക്കൃഷി; 40 ഇനം ഹൈബ്രിഡ് താമരകൾ കൃഷി ചെയ്‌ത് പ്രവിത