തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഭേദഗതി വരുത്തിയ പൊലീസ് ആക്‌ടിന് വിജ്ഞാപനമായി. ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും ബാധകമെന്നാണ് സർക്കാർ വിജ്ഞാപനം. സാമൂഹിക മാധ്യമം എന്ന് പ്രത്യേക പരാമർശമില്ലാതെയാണ് നിയമഭേദഗതി വരുത്തിയത്. ഇതിലൂടെ എല്ലാ മാധ്യമങ്ങൾക്കും പുതിയ ഭേദഗതിയായ 118 എ ബാധകമാകും.
സൈബർ ആക്രമണങ്ങളെ നേരിടാൻ സംസ്ഥാനത്തെ പര്യാപ്‌തമായ നിയമം നിലവിലില്ലെന്ന വിശദീകരണത്തോടെയാണ് പുതിയ ഭേദഗതി വരുത്താൻ സർക്കാർ തീരുമാമനായത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താതെ വിജ്ഞാപനമിറക്കിയത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുൾപ്പെടെ പ്രത്യാഘാതം ഉണ്ടാക്കുമെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ഏത് തരത്തിലുള്ള വാർത്തകളും അപകീർത്തികരമായി വന്നാൽ അഞ്ചു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. ഇത്തരത്തിൽ ഒരു മാധ്യമ വാർത്തയുടെ പേരിൽ ആർക്കും പരാതി നൽകാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാലുടൻ പൊലീസിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തണം. ഇത് ദുരുപയോഗം ചെയ്യുമെന്നാണ് വിമർശനം.