തിരുവനന്തപുരം: സ്വപ്‌ന സുരേഷിൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിക്കുള്ള ഗാഢബന്ധമാണ് ഇത്തരം സന്ദേശത്തിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ശിവശങ്കറിനെയും സ്വപ്‌നയെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അവർ തിരിച്ച് മുഖ്യമന്ത്രിയെയും സംരക്ഷിക്കുന്നു. ഇതാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരാണ് ശബ്‌ദ സന്ദേശത്തിന് പിന്നിലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. എങ്ങനെ സന്ദേശം മാധ്യമങ്ങൾക്ക് ലഭിച്ചുവെന്നതിനും ആരാണ് സൗകര്യം നൽകിയത് എന്നുള്ളതിനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണം. ജയിൽ ഡിജിപി ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.