തിരുവനന്തപുരം : പെട്രോള്‍ വില നൂറ് കടന്നിട്ടും ചെറുവിരല്‍ അനക്കാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 37 ദിവസത്തിനിടെ 21 തവണ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരും നികുതിയിളവുപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാരും ഒരുപോലെ കുറ്റവാളികളാണ്.
ഇത് വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കി. അന്താരാഷ്ട്ര വിപണിയില്‍ ബെന്‍റ് ഇനം ക്രൂഡിന് വില 71 ഡോളറാണ്. 2008ല്‍ യു.പി.എ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 ഉം ഡീസലിന് 34.86 ഉം രൂപയായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് ഇന്ധന വില കുറയ്ക്കും എന്ന് വാഗ്ദാനം നല്‍കിയാണ്.
READ MORE: സംസ്ഥാനത്ത് നൂറ് കടന്ന് പെട്രോള്‍ വില
പെട്രോളിന്‍റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം ഡീസലിന് 36.32 ഉം രൂപയാണ്. ഇതിന്‍റെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്‍റെ പ്രധാന ഘടകമെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്സൈസ് നികുതിയാണ് ഇപ്പോള്‍ 32.90 രൂപയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 31.80 ലെത്തി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 21.36 ഉം ഡീസലിന് 31.80 ഉം രൂപയാണ് നികുതി ചുമത്തുന്നത്.കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.
ALSO READ: പത്രിക പിന്‍വലിക്കാന്‍ കോഴ : സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണമെന്നും മുന്‍മുഖ്യമന്ത്രി ഉന്നയിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചുകയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്‍കി. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.