തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓണക്കാലത്ത് കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി.
കൊവിഡ് ജാഗ്രത പാലിച്ചാകണം ഓണാഘോഷം. പൊതു സദ്യ, ആളുകൾ കൂട്ടം കൂടുന്ന ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട് സന്ദർശനം ഒഴിവാക്കണം. റിവേഴ്സ് ക്വാറന്‍റൈനിൽ കഴിയുന്ന മുതിർന്ന പൗരന്മാരെയും സന്ദർശിക്കരുത്. രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കാൻ കൃത്യമായ കരുതൽ വേണം. ഓണത്തിന് സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ കുട്ടികളെയും പ്രായമായവരെയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം സാധനങ്ങൾ വാങ്ങാൻ പോകുന്നതാകും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളിൽ തിരക്ക് പാടില്ല. തിരക്ക് കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന പതിവും ഒഴിവാക്കണം. പണമിടപാട് ഡിജിറ്റൽ മാർഗത്തിൽ നടത്തുന്നതും നല്ലതാണ്. കടകളിൽ ബ്രേക്ക് ദ ചെയിൻ കൗണ്ടറുകൾ സ്ഥാപിക്കണം. കടകളിലേയ്ക്ക് പ്രവേശിപ്പിക്കുമ്പോഴും ഇറങ്ങുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണം. രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുമെന്ന് പ്രതിജ്ഞയെടുത്തു കൊണ്ടാകണം ഓണം ആഘോഷിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.