ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവില്‍ ബിജെപിയും കോൺഗ്രസും ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. സസ്‌പെൻസും ട്വിസ്റ്റും വിഐപി സ്ഥാനാർഥികളെയും പ്രതീക്ഷിച്ച രാഷ്ട്രീയ കേരളത്തിന് പുതുമ നിറഞ്ഞതായിരുന്നു കോൺഗ്രസും ബിജെപിയും പുറത്തിറക്കിയ സ്ഥാനാർഥി പട്ടിക. നേമം മണ്ഡലത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസിന്‍റെ ദേശീയ നേതാവും എംപിയുമായ ശശി തരൂർ എന്നിവരുടെ പേരുകൾ പരിഗണിച്ച ശേഷം അവർക്കൊപ്പം തന്നെ കരുത്തനായ കെ മുരളീധരൻ എംപിയുടെ പേരാണ് ഒടുവില്‍ സ്ഥാനാർഥിയായി തീരുമാനിച്ചത്. ഇതോടെ നേമത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കും സസ്‌പെൻസിനും വിരാമമായി.
എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തില്‍ ഇളവു വരുത്തിയാണ് വടകര എംപിയായ കെ മുരളീധരൻ നേമത്ത് സ്ഥാനാർഥിയാകുന്നത്. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നേമം തിരിച്ചു പിടിക്കുക എന്നതാണ് കെ മുരളീധരന്‍റെ സ്ഥാനാർഥിത്തം കൊണ്ട് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് മൂന്നാം സ്ഥാനത്തായ നേമത്ത് ഇത്തവണ കെ മുരളീധരൻ വരുമ്പോൾ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കാം. മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ, മുൻ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി ശിവൻ കുട്ടി എന്നിവരാണ് യഥാക്രമം എൻഡിഎ, എല്‍ഡിഎഫ് സ്ഥാനാർഥികൾ.
സിപിഎമ്മിന്‍റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പരസ്യ പ്രതിഷേധം നടന്ന കുറ്റ്യാടിയില്‍ ഒടുവില്‍ പ്രവർത്തകരുടെ വികാരത്തിന് പാർട്ടി വഴങ്ങി. കേരള കോൺഗ്രസിന് കൊടുത്ത സീറ്റ് സിപിഎം ഏറ്റെടുത്ത് മത്സരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പാർട്ടി തീരുമാനം ലംഘിച്ച് ആയിരക്കണക്കിന് പ്രവർത്തകരാണ് കുറ്റ്യാടിയില്‍ സിപിഎം തന്നെ മത്സരിക്കണം എന്ന ആവശ്യവുമായി പരസ്യ പ്രകടനം നടത്തിയത്.
ബിജെപി സ്ഥാനാർഥി പട്ടിക വന്നപ്പോൾ താരങ്ങളുടെ ബാഹുല്യമാണ് കണ്ടത്. മലയാളത്തിലെ സൂപ്പർ താരം സുരേഷ് ഗോപി തൃശൂരിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരം മണ്ഡലത്തിലും ബിജെപി സ്ഥാനാർഥികളാകും. ഔദ്യോഗിക ജീവിതത്തില്‍ താരപ്രഭയുള്ള ഇ ശ്രീധരൻ പാലക്കാട്ടും ഡോ ജേക്കബ് തോമസ് ഐപിഎസ് ഇരിങ്ങാലക്കുടയിലും ബിജെപിക്ക് വേണ്ടി ജനവിധി തേടുകയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ പി അബ്‌ദുൾ സലാം തിരൂരിലെ ബിജെപി സ്ഥാനാർഥിയാകുന്നത് പ്രത്യേകത നിറയുന്നതാണ്. ബിജെപി പട്ടികയില്‍ യഥാർഥ താരം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിജെപി സ്ഥാനാർഥി ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുകയാണ്. കെ സുരേന്ദ്രൻ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഇത്തവണ ജനവിധി തേടുന്നത്. സുരേന്ദ്രന് ലഭിച്ചത് സുവർണ അവസരമെന്നാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഇതിനോട് പ്രതികരിച്ചത്.
പ്രമുഖ നേതാക്കൾക്കെല്ലാം ഇത്തവണ അവസരം നല്‍കിയ ബിജെപിയുടെ ആദ്യ പട്ടികയില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ വി മുരളീധരൻ മത്സരിച്ച മണ്ഡലത്തില്‍ ഇത്തവണ അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നല്‍കുന്ന വിവരം. കോൺഗ്രസില്‍ നിന്ന് രാജിവെച്ച് വരുന്ന പ്രമുഖന് വേണ്ടി കഴക്കൂട്ടം ഒഴിച്ചിട്ടതാണെന്നും സൂചനയുണ്ട്. നേമവും കുറ്റ്യാടിയും കഴിഞ്ഞ് ഇനി സസ്‌പെൻസ് കഴക്കൂട്ടത്തേക്കാണ്.