തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ജൂൺ 23ന് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി. പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ ആറ് ദിവസത്തെ സമയം വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം.
ദേശീയ സുരക്ഷ നിയമത്തിന്‍റെ പരിധിയിൽ ഉള്ള കേസാണ് ഇതെങ്കിലും വിമാനത്താവള നിയമങ്ങൾ കൈകാര്യം ചെയ്യാവുന്ന കോടതി ജില്ലയിൽ വേറെ ഇല്ലാത്തതിനാൽ ജില്ല കോടതി എന്ന അധികാരം ഉപയോഗിച്ച് കുറ്റകൃത്യം പരിഗണിക്കാൻ ജില്ല സെഷൻസ് കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, പ്രതികളെ തുടർ പരിശോധനയ്‌ക്ക് വിധേയരാക്കുവാൻ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഈ വിവരങ്ങൾ ജയിൽ അധികാരികൾക്ക് നൽകിയില്ല. ഒന്നാം പ്രതിയെ ജൂൺ 17നും രണ്ടാം പ്രതിയെ ജൂൺ 20നും മെഡിക്കൽ കോളജിലെ സർജറി, ഇ.എൻ.ടി വിഭാഗത്തിൽ കൊണ്ടുപോകേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം കോടതിയെ ധരിപ്പിച്ചങ്കിലും പൊലീസ് പ്രതികളെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കി.
എന്നാൽ ഇത് പ്രതികൾക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുന്ന നടപടിയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ മൃദുൽ ജോൺ മാത്യു വാദിച്ചു. ഇതേത്തുടർന്ന് പ്രതികൾക്ക് ആവശ്യമായ ചികിത്സ നടപടി നടത്തുവാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകി.