തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ എം ശിവശങ്കറിന് ജാമ്യം ലഭിച്ചത് ബിജെപി - സിപിഎം ധാരണയുടെ അടിസ്ഥാനത്തിലെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ധാരണ തുടരുന്നതിനാലാണ് സുപ്രീം കോടതി ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കുടുങ്ങുമെന്നുറപ്പായപ്പോൾ കേന്ദ്ര ഏജൻസികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തൻ്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ശിവശങ്കറിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചത്.
തെളിവുകൾ കണ്ടെത്താനുള്ള സാഹചര്യം കേന്ദ്ര ഏജൻസികൾ ഉപയോഗപ്പെടുത്തിയില്ല. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പോലും അന്വേഷണ ഏജൻസികൾ തയ്യാറായില്ല. ഒരു വർഷത്തോളം കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വർണക്കടത്ത് അന്വേഷണത്തിൻ്റെ മറവിൽ കേരളജനതയെ വിഡ്ഢികളാക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.