തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭയിലെ മണക്കാട് വാർഡിലെ കരിമഠം കോളനി, കുര്യത്തി വാർഡിലെ കുര്യാത്തി റെസിഡൻസ് അസോസിയേഷൻ, എം.എസ് നഗർ എന്നീ പ്രദേശങ്ങളെ നിയന്ത്രിത മേഖലകളാക്കി. ഇത് കൂടാതെ നിരവധി ഗ്രാമ മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തി.
കരകുളം ഗ്രാമപഞ്ചായത്തിലെ കല്ലയം, പ്ലാവുവിള പ്രദേശങ്ങളെയും കോട്ടുകൽ പഞ്ചായത്തിലെ പുന്നകുളം, ഓഫിസ് വാർഡ്, തിരുപുറം പഞ്ചായത്തിലെ പഴയകട തുടങ്ങിയ പ്രദേശങ്ങളേയും നിയന്ത്രിത മേഖലയാക്കി. രോഗവ്യാപനം വർദ്ധിച്ചതിനെ തുടർന്നാണ് ഈ മേഖലകളെ കെണ്ടയിൻമെൻ്റ് സോണാക്കി നവജ്യോത് ഖോസ ഉത്തരവിട്ടത്. ഈ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ കണ്ടെയിൻമെൻ്റ് സോണിന് പുറത്തിറങ്ങാവൂ എന്നും നിർദേശമുണ്ട്. സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം.
തിരുവനന്തപുരത്ത് നേരത്തെ തീരമേഖലകളിലായിരുന്നു കൊവിഡ് വ്യാപനം രൂക്ഷം. എന്നാൽ ഇപ്പോൾ അത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും റിപ്പോർട്ട് ചെയ്യുകയാണ്. 4,949 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികത്സയിൽ കഴിയുന്നത്. രോഗവ്യാപനം നിയന്ത്രണ വിധേയമായതിനെ തുടർന്ന് ചില പ്രദേശങ്ങളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈ കോണം, ഇരിങ്ങൽ, പള്ളിവേട്ട, വെള്ളനാട് പഞ്ചായത്തിലെ കടുക്കാമൂട്, തിരുവനന്തപുരം കോർപ്പറേഷനിലെ കരമന വാർഡിലെ തെലുങ്കു ചെട്ടി തെരുവ് എന്നീ പ്രദേശങ്ങളെയാണ് കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കിയത്.