തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം. ഇരട്ട വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിട്ട വെബ് സൈറ്റ് ഹോസ്റ്റ് ചെയ്തത് സിംഗപ്പൂരിലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വ്യക്തി വിവരങ്ങൾ അടക്കം വിദേശത്തേക്ക് കൈമാറിയത് ഗൗരവമുള്ള പ്രശ്നമാണ്. ചെന്നിത്തലയുടെ നടപടി സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ്. വ്യക്തികളുടെ അനുമതിയോടെയല്ല ചെന്നിത്തല വിവരങ്ങൾ കൈമാറിയത്. നിയമങ്ങൾ പാലിച്ചാണോ വിവരങ്ങൾ വിദേശത്തേക്ക് കൈമാറിയത് എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു.
ഇരട്ട വോട്ട് പ്രശ്നത്തെ ചെന്നിത്തല രാഷ്ട്രീയവല്‍കരിക്കുകയാണ്. അതേസമയം വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതാണ്. ബിജെപിയും കോൺഗ്രസും നുണ ഫാക്ടറിയായാണ് പ്രവർത്തിക്കുന്നത്. ഇരുട്ട് നിറഞ്ഞ മുറിയിൽ ഇല്ലാത്ത കറുത്ത പൂച്ചയെ അന്വേഷിക്കുന്നത് പോലെയാണ് ആഴക്കടൽ വിവാദമെന്നും എം.എ ബേബി പറഞ്ഞു.