തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണിന് ഇളവ് ഏർപ്പെടുത്തിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി പരിമിതമായ ദീര്‍ഘദൂര സര്‍വ്വീസുകള്‍ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. സര്‍വ്വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'എന്‍റെ കെഎസ്ആര്‍ടിസി' മൊബൈല്‍ ആപ്പ്, www.keralartc എന്ന വെബ്‌സൈറ്റിലും ലഭ്യമാകും. ഈ സര്‍വ്വീസുകൾക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുമാകും. നാഷണല്‍ ഹൈവെ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവടങ്ങളിലൂടെയാണ് പ്രധാനമായും ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നത്.
ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വ്വീസുകള്‍ നിലവിലുള്ളത് പോലെ തുടരും. കര്‍ശന നിയന്ത്രണമുള്ള ജൂണ്‍ 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടാകില്ല. എന്നാല്‍ ആവശ്യ സര്‍വ്വീസുകള്‍ക്കായുള്ള ബസുകള്‍ ഉണ്ടായിരിക്കും. പതിമൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര ബസുകള്‍ വീണ്ടും പുനരാരംഭിക്കുകയും ചെയ്യും.
Also Read: കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ പുനരാരംഭിക്കും
യാത്രക്കാര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ യാത്ര അനുവദിക്കുകയുള്ളൂ. കൂടാതെ യാത്രക്കാർ ആവശ്യമുള്ള യാത്രാ രേഖകള്‍ ഉള്‍പ്പെടെ കയ്യില്‍ കരുതണം. ബസുകളില്‍ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന ജൂണ്‍ 17 മുതല്‍ പൂര്‍ണമായും ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.