തിരുവനന്തപുരം: ജിപിഎസ് ഘടിപ്പിച്ച ബസുകളിലെ വേഗപ്പൂട്ട് ഒഴിവാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി. ബസുകളിൽ ജിപിഎസ് വ്യാപകമാക്കുന്ന സാഹചര്യത്തിലാണ് വേഗപ്പൂട്ട് ഒഴിവാക്കാനുള്ള ആവശ്യവുമായി കെഎസ്ആർടിസി സർക്കാരിനെ സമീപിച്ചത്. ജിപിഎസ് സംവിധാനത്തിലൂടെ ബസിന്‍റെ വേഗതയും റൂട്ടുമടക്കം നിരീക്ഷിക്കാനാകും. വേഗപ്പൂട്ടുകൾ ബസുകളുടെ ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കുന്നതിനാൽ ഒഴിവാക്കണമെന്നാന്ന് ആവശ്യം.
കെഎസ്ആർടിസിയുടെ 5500 ബസുകളിലും അഞ്ച് മാസത്തിനുള്ളിൽ ജിപിഎസ് ഘടിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജിപിഎസ് ഘടിപ്പിക്കുന്നതോടെ കെഎസ്ആർടിസിയുടെയും മോട്ടോർ വാഹന വകുപ്പിന്‍റെയും കൺട്രോൾ റൂമുകളിൽ ബസിന്‍റെ വേഗതയും റൂട്ടും നിരീക്ഷിക്കാനാകും. അമിത വേഗത്തിനും ഇതുവഴി നിയന്ത്രണമേർപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, കെഎസ്ആർടിസിയ്ക്ക് മാത്രമായി ഇക്കാര്യത്തിൽ ഇളവ് നൽകാനാകുമോയെന്ന കാര്യം ഗതാഗത വകുപ്പ് പരിശോധിക്കും.