തിരുവനന്തപുരം: ബസ് ചാർജ് വർധനവും ബാറുകളിലൂടെ മദ്യം വിൽക്കുന്നതുമടക്കം കൊവിഡിനെ സർക്കാർ കൊയ്‌ത്തു കാലമാക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബസ് ചാർജ് വർധനവുകൊണ്ട് സർക്കാരിന് എന്ത് ലാഭമാണ് ഉണ്ടാകുന്നത്. നാടിന്‍റെ സൗകര്യത്തിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്. സാധാരണ സിറ്റിങ് കപ്പാസിറ്റിയിൽ ബസ് സർവ്വീസ് നടത്താനാകില്ല. പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കാനാവൂ.
ഈ പ്രതിസന്ധി പരിഹരിക്കാനാണ് കൊവിഡ് കാലത്തേക്ക് മാത്രം താൽക്കാലികമായി ചാർജ് വർധിപ്പിച്ചത്. എല്ലാത്തിനേയും എതിർക്കണമെന്ന് തീരുമാനിച്ച് പുറപ്പെട്ടാൽ വേറെ വഴിയില്ല. നികുതി ഒഴിവാക്കിയിട്ടും ചില ബസുടമകൾ സർവ്വീസ് നടത്തുന്നില്ല എന്നാണ് പറയുന്നത്. ഇത് പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബാറുടമകളുമായി ഒത്തുകളിയും അഴിമതിയും ഉണ്ടെന്ന് പ്രതിപക്ഷം പറയുന്നത് പഴയ ശീലം വച്ചാണ്. അതൊന്നും തനിക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.