തിരുവനന്തപുരം: റെഡ്ക്രസൻ്റിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന ലൈഫ് പദ്ധതിയിൽ സ്വപ്‌ന സുരേഷ് കമ്മിഷൻ പറ്റിയത് സംബന്ധിച്ച് ആധികാരികമായ രേഖകൾ ലഭിച്ചാൽ നടപടിയെടുക്കാൻ സർക്കാരിന് ഒരു മടിയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആരെയും സംരക്ഷിക്കേണ്ട കാര്യം സർക്കാരിനില്ല. സ്വപ്‌ന കമ്മീഷൻ വാങ്ങിയിട്ടുണ്ടെങ്കിൽ നിയമാനുസൃതമായ അന്വേഷണം നടത്തും. എന്നാൽ വാർത്തകൾ വച്ച് മാത്രം നടപടിയെടുക്കാൻ സാധിക്കില്ല. കമ്മീഷൻ വാങ്ങിയതായി മൊഴി നൽകിയെന്ന് എൻഐഎ കോടതിയിൽ പറഞ്ഞതാണ്. സർക്കാരിനെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. റെഡ്ക്രസൻ്റ് ഒരു വിവരവും അറിയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
മാധ്യമ പ്രവർത്തകർക്കെതിരെ മാത്രമല്ല ആർക്കെതിരെയും സൈബർ ആക്രമണം പാടില്ലെന്നാണ് സിപിഎം നിലപാട്. സോഷ്യൽ മീഡിയ വഴി എന്തും പറയാമെന്ന അവസ്ഥയാണ്. സർക്കാർ ഇക്കാര്യത്തിൽ ശക്തമാക്ക നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ ഇ.ഐ.എയുടെ കരട് ഖനന മാഫിയയെ സഹായിക്കുന്നതാണ്. ഇത് പിൻവലിക്കണമെന്നും പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ എടുക്കുന്നതെന്നും കോടിയേരി പറഞ്ഞു. എട്ട് ലക്ഷത്തോളം തസ്‌തികകൾ ഒഴിച്ചിട്ട് കേന്ദ്ര ഗവൺമെൻ്റ് നിയമന നിരോധനം നടത്തുകയാണ്. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ 23ന് സിപിഎം പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.