തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ചൊവ്വാഴ്‌ച തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിന്‍റെ വിചാരണ ഇതു വരെയും ആരംഭിച്ചിട്ടില്ല. ശ്രീറാമിന്‍റെ ആവശ്യം കണക്കിലെടുത്താണ് കേസ് വിചാരണ കോടതിക്ക് വിടാതെ നിരന്തരമായി മാറ്റിവയ്ക്കുന്നത്. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെയും കേസ് രേഖകളുടെയും പകർപ്പ് ലഭിക്കാത്തത് കാരണം കേസ് വിചാരണ കോടതിക്ക് കൈമാറാൻ കഴിയില്ലെന്ന ശ്രീരാമിന്‍റെ ആവശ്യമാണ് കോടതി പരിഗണിച്ചത്.
2019 ഓഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീറിന്‍റെ മരണം സംഭവിക്കുന്നത്.