തിരുവനന്തപുരം: മഞ്ചേശ്വരത്തും പാലക്കാട്ടും നേമത്തും ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന് എൻ ഡി എ കൺവീനർ പി കെ കൃഷ്ണദാസ്. മഞ്ചേശ്വരത്തും പാലക്കാട്ടും മുഖ്യമന്ത്രി നേരിട്ട് ധാരണയുണ്ടാക്കി. രണ്ടിടത്ത് സിപിഎം യുഡിഎഫിന് വോട്ട് മറിച്ചു. പാലക്കാട് വോട്ട് മറിക്കാൻ ഡീലർ ആയത് എ കെ ബാലനാണ്.
മഞ്ചേശ്വരത്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി സിപിഎം പിന്തുണ അഭ്യർഥിച്ചിരുന്നു. മുല്ലപ്പള്ളിയുടെ അഭ്യർഥന മുഖ്യമന്ത്രി സ്വീകരിക്കുകയാണ് ചെയ്തത്. കെ മുരളീധരൻ നേമത്ത് മത്സരിച്ചത് ജയിക്കാനല്ലെന്നും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച് സിപിഎമ്മിനെ ജയിപ്പിക്കാനാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. മുരളീധരൻ മുഖ്യമന്ത്രിയുടെ ബിനാമിയാണ്.
നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ പരാജയം സന്തോഷിപ്പിച്ചത് ജിഹാദി സംഘടനകളെയാണെന്നും എസ്ഡിപിഐ നേമത്ത് അത് വ്യക്തമാക്കി കഴിഞ്ഞുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ പാക് മതഭീകര സംഘടനകളുമായി സി പി എം ധാരണയുണ്ടാക്കിയതായും കൃഷ്ണദാസ് ആരോപിച്ചു.