തിരുവനന്തപുരം: യുഡിഎഫിന്‍റെ സേവ് കേരള സ്‌പീക് അപ്പ് ക്യാമ്പയിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍. പുളിച്ച് നാറിയ പഴകിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫിന്‍റെ പ്രക്ഷോഭമെന്നും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്‍റെ സമരാഹ്വാനം കേരള ജനതയെ ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇടത്‌പക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നതിനാലുണ്ടായ വല്ലാത്ത മാനസികാവസ്ഥയിലാണ് സമരവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. സമരത്തിന് സാധാരണക്കാരന് മനസിലാകുന്ന പേരെങ്കിലും നല്‍കാമായിരുന്നെന്നും മന്ത്രി പരിഹസിച്ചു. വികസനങ്ങളെ വിവാദമുണ്ടാക്കി തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കണ്‍സള്‍ട്ടന്‍സി കരാറുകളെ കുറിച്ച് ആക്ഷേപമുന്നയിക്കുന്ന യുഡിഎഫിന്‍റെ കാലത്ത് പതിനാറ് കണ്‍സള്‍ട്ടസികള്‍ക്കാണ് കരാര്‍ നല്‍കിയത്. മന്ത്രിമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടി സഹിതമാണ് എ.കെ ബാലന്‍ വിശദീകരിച്ചത്.
കരാര്‍ നല്‍കിയതില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സ് കണ്‍സള്‍ട്ടന്‍സിയുണ്ട്. ദേശീയ ഗെയിംസ്, വൈദ്യുതി ബോർഡിൻ്റെ വരവ് ചെലവ് കണക്കുകൾ റഗുലേറ്ററി കമ്മിഷന് ഫയൽ ചെയ്യാനുള്ള കരാർ, ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്‍റ് മീറ്റ് എന്നീ കരാറുകൾ പിഡബ്ല്യുസിക്കാണ് നൽകിയത്. എന്നാല്‍ എൽഡിഎഫ് ആറ് പ്രധാന കൺസള്‍ട്ടന്‍സികൾക്ക് മാത്രമാണ് കരാർ നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ക്രിമിനൽ നിലവാരത്തിലേക്ക് താഴരുതെന്നും മന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് ബുധനാഴ്‌ച മുതല്‍ ഒരാഴ്‌ചത്തേക്ക് പ്രതിപക്ഷം സേവ് കേരള സ്‌പീക് അപ്പ് ക്യാമ്പയില്‍ ആരംഭിക്കാനിരിക്കെയാണ് മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തിയിരിക്കുന്നത്.