തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 430 ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 480 പേരെ പിരിച്ചുവിടാനൊരുങ്ങി ആരോഗ്യവകുപ്പ്. പല തവണ അവസരം നല്‍കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെയാണ് നടപടി. ആരോഗ്യ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ അനധികൃത അവധി ദോഷകരമായി ബാധിക്കുന്നതിനാലാണ് കൂട്ടപ്പിരിച്ചുവിടലിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്‌ടര്‍മാരും പ്രൊബേഷണര്‍മാരായ 377 ഡോക്‌ടര്‍മാരും പിരിച്ചുവിടുന്നവരില്‍ ഉള്‍പ്പെടും. ആറ് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍, നാല് ഫാര്‍മസിസ്റ്റ്, ഒരു ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നേഴ്‌സുമാര്‍, ഒരു നഴ്‌സിങ് അസിസ്റ്റന്‍റ്, മൂന്ന് ഡെന്‍റല്‍ ഹൈജീനിസ്റ്റ്, രണ്ട് ലാബ് ടെക്‌നീഷ്യന്‍, മൂന്ന് റേഡിയോഗ്രാഫര്‍, രണ്ട് ഒപ്‌ട്രോമെട്രിസ്റ്റ്, രണ്ട് ആശുപത്രി അറ്റന്‍റര്‍, മൂന്ന് ക്ലാര്‍ക്ക്, മൂന്ന് റെക്കോര്‍ഡ് ലൈബ്രേറിയന്‍, ഒരു പിഎച്ച്എന്‍ ട്യൂട്ടര്‍ എന്നിങ്ങനെ 50 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടുന്നത്.
ഒരു വര്‍ഷത്തെ ഇടവേളക്കുള്ളില്‍ രണ്ട് തവണ അവസരം നല്‍കിയെങ്കിലും നടപടിക്ക് വിധേയരായ ജീവനക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെയും പിരിച്ചുവിട്ടിരുന്നു.
പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികൾ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ അഭാവം ആരോഗ്യമേഖലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായാണ് നിരീക്ഷണം. ഇത്തരം ജീവനക്കാര്‍ സര്‍വീസില്‍ തുടരുന്നത് അര്‍ഹരായവരുടെ അവസരം നഷ്‌ടപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പിരിച്ചുവിടാനുളള തീരുമാനം സര്‍ക്കാരെടുത്തത്. ഇവര്‍ക്ക് 15 ദിവസം കൂടി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ജോയിന്‍റ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി തിരികെ പ്രവേശിക്കാനാണ് അവസരം നല്‍കിയിരിക്കുന്നത്. ഈ സമയപരിധി കൂടി കഴിഞ്ഞാല്‍ ഇവരെ പിരിച്ചുവിട്ട് സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കും.