തിരുവനന്തപുരം / ഹൈദരാബാദ്: ഹൈദരാബാദിൽ നിക്ഷേപ സംഗമം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി വാഗ്‌ദാനം നല്‍കി. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് മുഖ്യമന്ത്രി നിക്ഷേപ സംഗമം നടത്തിയത്.
ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിലായിരുന്നു 'ഇൻവെസ്റ്റ്മെന്‍റ് റോഡ് ഷോ' എന്ന പേരിൽ നിക്ഷേപക സംഗമം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.
സംസ്ഥാനം ഇപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണ്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ ഘടകങ്ങൾ കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് കേരളം.
വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾക്കായി കൂടുതൽ നിക്ഷേപകരെ ആകർഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം. നിശ്ചയദാർഢ്യത്തോടെയും കരുതലോടെയും സർക്കാർ ഈ ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. അയോധ്യ രാമി റെഡ്ഡി എംപിയും നിക്ഷേപ സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിലെ നിക്ഷേപ സാധ്യതകൾ യോഗത്തിൽ അവതരിപ്പിച്ചു. ബയോ-ടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി, ഫാർമ തുടങ്ങിയ മേഖലകളിലും വളർന്നുവരുന്ന ഇതര മേഖലകളിലും സംസ്ഥാനത്തിന്‍റെ നിക്ഷേപ സാധ്യതകളാണ് സംരംഭകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
Also read: കോർപറേഷൻ ഓഫിസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ
സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള നിയമ നിർമാണ പരിഷ്‌കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, നടപടിക്രമങ്ങളുടെ ലഘൂകരണം, വ്യാവസായിക അടിസ്ഥാന സൗകര്യ സൗകര്യങ്ങൾ എന്നിവയും വിശദീകരിച്ചു. കേരളത്തിൻ്റെ നിക്ഷേപക സൗഹൃദാന്തരീക്ഷത്തെ വ്യവസായികൾ സ്വാഗതം ചെയ്‌തു. സിഐഐ, ക്രെഡായ് അംഗങ്ങൾ, ഐടി വ്യവസായം, ഫാർമ വ്യവസായം തുടങ്ങി അമ്പതോളം പ്രമുഖ കമ്പനികളുടെ സാരഥികളും ഇതര നിക്ഷേപകരും പങ്കെടുത്തു.