തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ (Kerala Assembly ruccus case) നാല് മുൻ യുഡിഎഫ് എംഎൽഎമാരെ പ്രതിചേർത്തു. ഗീതാഗോപി നൽകിയ പരാതിയിലാണ് നടപടി. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറി.
2015 മാർച്ച് 13 ന് ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് യു ഡി എഫ് മുൻ എംഎൽഎമാരെയും പ്രതി ചേർത്തത്. നാട്ടിക എംഎൽഎ ആയിരുന്ന ഗീതാഗോപിയുടെ പരാതിയിൽ യുഡിഎഫ് എം എൽ എമാരായിരുന്ന ശിവദാസൻ നായരെ ഒന്നാം പ്രതിയും ഡൊമിനിക് പ്രസന്‍റേഷൻ , എം എ വാഹിദ് , എ ടി ജോർജ് എന്നിവരെ കൂട്ടുപ്രതികളുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 34, 323, 341 എന്നീ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. ഒരുമാസം മുമ്പ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് രണ്ടുദിവസം മുമ്പാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത് (Kerala Assembly ruccus case hand over to Crime Branch).
പ്രതിപ്പട്ടികയിൽ മന്ത്രി ശിവൻകുട്ടിയും: ഒന്നാം പ്രതിയായ ശിവദാസൻ നായർ ഗീതാഗോപിയെ ബോധപൂർവ്വം തള്ളി താഴെയിട്ടെന്നും മറ്റ് മൂന്നുപേരും ചേർന്ന് ഗീതയെ തടഞ്ഞു വച്ചെന്നുമാണ് എഫ്ഐആറിലെ പരാമർശം. വീഴ്‌ചയിൽ ഗീതാഗോപിയുടെ നടുവിന് ക്ഷതമേറ്റെന്നും എഫ്ഐആറിൽ പറയുന്നു. നേരത്തെ നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പ്രതിപ്പട്ടികയിലുണ്ട്.
ഈ കേസിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, മന്ത്രി വി ശിവൻകുട്ടി എന്നിവർ വഞ്ചിയൂർ കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. ഈ കേസിന്‍റെ നടപടികൾ തുടരുന്നതിനിടെയാണ് പുതിയ കേസിൽ യു ഡി എഫ് മുൻ എം എൽ എ മാരെ പ്രതി ചേർത്തത്.
2015 ൽ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ആക്രമണം നടക്കുന്നത്. സംഭവ ദിവസം നടന്ന ആക്രമണത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് കണക്ക്. ഇതിനും പൊലീസ് കേസെടുത്തിരുന്നു. കയ്യാങ്കളി കേസ് 2019ൽ ആണ് പരിഗണിച്ച് തുടങ്ങുന്നത്. കേസില്‍ 4 വര്‍ഷമായിട്ടും വിചാരണ ആരംഭിക്കാനായിട്ടില്ല. ഡിസംബര്‍ 22ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് മുൻ യു ഡി എഫ് എംഎൽഎമാരെ പുതിയ കേസിൽ പ്രതി ചേർത്തിരിക്കുന്നത്.