തിരുവനന്തപുരം: കാട്ടാക്കടയിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം നടന്നതായി റിപ്പോർട്ട്. പ്രദേശത്തെ പതിനെട്ടോളം കടയിലാണ് മോഷണം നടന്നത്. കാട്ടാക്കട പഞ്ചായത്തിലെ പൂവച്ചൽ , മാർക്കറ്റ് ജംഗ്ഷൻ, പ്ലാവൂർ, ആമച്ചൽ , ഉറിയാക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. കടകളുടെ പൂട്ടുകള്‍ തല്ലി തകർത്തും കതകുകൾ കുത്തിത്തുറന്നുമായിരുന്നു മോഷണം.
നാല് ദിവസങ്ങൾക്ക് മുമ്പും പ്രദേശത്ത് സമാനമായ മോഷണ പരമ്പരകൾ അരങ്ങേറിയതായി വ്യാപാരികൾ പറയുന്നു. പട്രോളിങ് നടത്തിയ പൊലീസ് സംഘം പ്രതിയെ കണ്ടിട്ടും പിടികൂടാതെ പോവുകയായിരുന്നുവെന്നും, പ്രതിയിൽ നിന്ന് കമ്പിപ്പാര മാത്രമാണ് കസ്റ്റഡിയിലെടുത്തത് എന്നും വ്യാപാരികൾ പറയുന്നു. മോഷണ പരമ്പരകൾക്ക് അറുതിവരുത്തി പ്രതികളെ പിടിക്കാത്ത പക്ഷം കട അടച്ചിട്ടുള്ള സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് കാട്ടാക്കടയിലെ വ്യാപാരികൾ.