തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റ ഭാര്യ പ്രിയവർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതുമായി സുപ്രീം കോടതിയുളള കേസ് നാളെ കോടതി പരിഗണിക്കും.
അതേസമയം നിയമനം യുജിസി ചട്ടപ്രകാരമാണെന്നും, ഗസ്റ്റ് അടിസ്ഥാനത്തിലുള്ള നിയമനവും, സ്റ്റുഡന്റ് സർവീസ് ഡയറക്ടറായുള്ള നിയമനവും ചട്ടപ്രകാരമാണെന്നും കാണിച്ച് രജിസ്ട്രാർ കോടതിയില്‍ നൽകിയ സത്യവാങ്മൂലം അടിസ്ഥാനരഹിതവും, തെറ്റിധരിപ്പിക്കുന്നതുമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു(Priya Varghese Kannur University Assistant Professor Appointment Case).
ഹൈക്കോടതി വിധിക്കെതിരെ യുജിസിയും രണ്ടാം റാങ്ക് കാരനായ ജോസഫ് സ്കറിയയും സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർവകലാശാല രജിസ്ട്രാർ നിലപാട് അറിയിച്ചത്. യുജിസിയുടെ 2018 ലെ റെഗുലേഷൻ പ്രകാരമായിരിക്കും അസോസിയേറ്റ് പ്രൊഫസർ നിയമനമെന്നും, യുജിസി അംഗീകരിച്ച പ്രകാരമുള്ള അധ്യാപന സർവീസ് മാത്രമേ കണക്കിലെടുക്കുകയുവെന്നും സർവ്വകലാശാലയുടെ നിയമന വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കെ, പ്രസ്തുത റെഗുലേഷൻ അപേക്ഷകയ്ക്ക് ബാധകമല്ലെന്നും യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം പാടില്ലെന്നുമാണ് സർവ്വകലാശാലയുടെ പുതിയ വാദം.
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നിയമനം റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് നിയമനം ശരി വയ്ക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് ചോദ്യം ചെയ്താണ് യുജിസിയും രണ്ടാം റാങ്കുകാരനും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
യുജിസി മാനദണ്ഡപ്രകാരമുള്ള നിയമന പ്രക്രിയയിലൂടെ ജോലിയിൽ പ്രവേശിക്കുകയും യുജിസി അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ ഉള്ളവർക്ക് നിഷ്കർഷിച്ചിരിക്കുന്ന മൊത്തം ശമ്പളം കൈപ്പറ്റുകയും ചെയ്താൽ മാത്രമേ കരാറോ ,ഗസ്റ്റോ ആയിട്ടുള്ള നിയമനം നേരിട്ടുള്ള നിയമനത്തിന് അനുഭവ പരിചയമായി കണക്കാക്കുവാൻ പാടുള്ളൂ എന്ന് യുജിസി റെഗുലേഷനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഇത് സൗകര്യപൂർവ്വം വിസ്മരിച്ചാണ് സർവകലാശാല ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്ത കാലയളവ് പ്രിയ വർഗീസിന് സർവീസ് ആയി കണക്കാക്കിയത് എന്നത് സത്യവാങ്മൂലത്തിൽ വ്യക്തം . ഇതു കൂടാതെ മുഴുവൻസമയ പിഎച്ച് ഡി കാലയളവും സർവീസ് ആയി പരിഗണിച്ചത് യുജിസി റെഗുലേഷന് ഘടകവിരുദ്ധമാണെന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിക്കും. നാളെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക.