തിരുവനന്തപുരം : കളമശ്ശേരി സ്‌ഫോടനത്തിന്‍റെ (Kalamassery Blast) പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) വിളിച്ച സർവകക്ഷി യോഗം (All Party Meeting) ഇന്ന് (ഒക്‌ടോബര്‍ 30) രാവിലെ 10 മണിക്ക് നടക്കും. മുഖ്യമന്ത്രിയുടെ ഓഫിസിലെ കോൺഫറൻസ് ഹാളിലാണ് യോഗം. എല്ലാ പാർട്ടി പ്രതിനിധികളെയും സർവകക്ഷി യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
യോഗത്തിന് ശേഷം വാർത്താസമ്മേളനം ഉണ്ടാകും. സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലത്തേക്ക് തിരിക്കും. തുടർന്ന് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.
സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രത, വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത എന്നിവ അടക്കമുള്ള സുപ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ആരാധന സമയത്ത് നടന്ന ആക്രമണം ആയതിനാൽ വൈകാരികത ആളിക്കത്തിക്കാന്‍ ചില കക്ഷികള്‍ ശ്രമിക്കുന്നുവെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. അതേസമയം തെറ്റായ പ്രചരണം നടത്തുന്ന ആരായാലും കർക്കശമായ നടപടിയുണ്ടാകുമെന്നും നടന്നത് ഭൗർഭാഗ്യകരമായ സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ (ഒക്‌ടോബര്‍ 29) വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കേസിന്‍റെ അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനാണ്.
കുറ്റവാളി ആരായാലും രക്ഷപ്പെട്ടുകൂട എന്നാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. വിഷയത്തില്‍ മാധ്യമങ്ങൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. മൊത്തത്തിൽ ആരോഗ്യകരമായ സമീപനമാണ് കേരളം ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
'ആഭ്യന്തരവകുപ്പിന്‍റെയും ചുമതല വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണ് കളമശ്ശേരിയിൽ കണ്ടത്. തീവ്രവാദികളായ ഹമാസിന്‍റെ ജിഹാദിന് വേണ്ടിയുള്ള ആഹ്വാനങ്ങൾ കേരളത്തിൽ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുന്നുവെന്ന' കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണത്തിനെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
അതേസമയം കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ (Kalamassery Blast Accused) ഒറ്റക്കാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ലെന്നും വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറഞ്ഞു.