തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ കൂടെയുള്ള പെരുമ്പാമ്പിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ റെറ്റിക്കുലേറ്റഡ് പൈത്തൺ (Reticulated Python) ഇനത്തിൽപ്പെട്ട പെരുമ്പാമ്പിനാണ് മറ്റൊരു പെരുമ്പാമ്പിൽ നിന്ന് ഗുരുതരമായ പരിക്കേറ്റത് (python Attacked a Python). വലുതും ചെറുതുമായ ഇരുപതോളം മുറിവുകളാണ് പെരുമ്പാമ്പിന്‍റെ ദേഹത്ത് ഉണ്ടായിരുന്നത്.
രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പാമ്പിനെ പൂർവ സ്ഥിതിയിലാക്കിയത് (Reticulated Python Surgery). നിലവിൽ പരിക്കേറ്റ പെരുമ്പാമ്പിനെ (Injured Python) പ്രത്യേകം സജ്ജമാക്കിയ കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. പെരുമ്പാമ്പിന്‍റെ ദേഹത്തെ മുറിവുകൾ 10 മണിക്കൂറിൽ താഴെ മാത്രം പഴക്കമുള്ളതാണെന്ന ഡോക്‌ടർമാരുടെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്.
പെരുമ്പാമ്പ് സുഖം പ്രാപിച്ച് വരുന്നതായി ക്യൂറേറ്റർ (Curator) സംഗീത മോഹൻ അറിയിച്ചു. ബുധനാഴ്‌ച രാവിലെ ഡ്യൂട്ടിക്കെത്തിയ മൃഗശാലയിലെ (Thiruvananthapuram Zoo) കീപ്പർ സനൽ, സൂപ്പർവൈസർ സജി എന്നിവരാണ് പെരുമ്പാമ്പിനെ പരിക്കേറ്റ് അവശനിലയിൽ കണ്ടത്. തുടർന്ന് സൂ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ (Zoo Veterinary Surgeon) പെരുമ്പാമ്പിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഹൗസ് സർജന്മാരായ ഡോ. അഭിനന്ദ്, ഡോ. ശ്രീലക്ഷ്‌മി, ഡോ. സഫ്‌ദർ, ഡോ. രേണു, ഡോ. അന്ന, ഡോ. അഭിരാം ലൈവ്‌സ്റ്റോക്ക് (Live Stock Inspector) ഇൻസ്‌പെക്‌ടർ രഞ്ജിത് കുമാർ, ലാബ് അസിസ്റ്റന്‍റ് സുധിൻ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Also read : കിടങ്ങിൽ വീണ് അപകടം, തിരുവനന്തപുരം മൃഗശാലയിലെ കൃഷ്‌ണ മൃഗത്തിന്‍റെ മുൻകാൽ മുറിച്ചു നീക്കി
റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട അഞ്ച് പാമ്പുകളാണ് മൃഗശാലയിൽ ഉള്ളത്. തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലെ പെരുമ്പാമ്പ് ആണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ പാമ്പ് വർഗം (The Longest Snake). മാത്രമല്ല ഭാരത്തിന്‍റെ കാര്യത്തിൽ ഗ്രീൻ അനക്കോണ്ടയ്‌ക്കും (Green Anaconda) ബർമീസ് പൈത്തണും (Burmese Python) ശേഷം മൂന്നാം സ്ഥാനമാണ് ഇവയ്ക്ക്.