തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുവേണ്ടി തൊഴിലാളികൾക്ക് തിരിച്ചറിയല്‍ കാർഡുകൾ വിതരണം ചെയ്യും. ഒറ്റപ്പെട്ട് താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കും. അവർക്ക് മാന്യമായ ഭക്ഷണം ഉറപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. അതിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകാൻ പാടില്ല. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അധിക ചുമതല നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനായി വിജിലൻസിനെ ചുമതലപ്പെടുത്തി. നിലവിൽ അവശ്യസാധനങ്ങളുടെ ലഭ്യത കൂടിയിട്ടുണ്ട്. ഇപ്പോൾ ട്രക്കുകളുടെ വരവിൽ നല്ല പുരോഗതിയുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ വടക്കൻ ജില്ലകളിൽ സാധനമെത്തിക്കാൻ ചിലർ മടിച്ചുനിൽക്കുന്ന സാഹചര്യമുണ്ട്. ഇത്തരം തെറ്റായ ധാരണയുള്ളവരെ ബോധവൽകരണത്തിലൂടെ തിരുത്തും. അതേസമയം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1,304 സമൂഹ അടുക്കളകളിൽ തിരക്ക് ഉണ്ടാക്കാൻ പാടില്ലെന്നും അർഹതയുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച് ഭക്ഷണം നൽകണം. കൂടാതെ റബർ കർഷകർക്കുള്ള സബ്‌സിഡി ബുധനാഴ്‌ച മുതൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.