തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടി. ഇത് സംബന്ധിച്ച ഫയൽ സ്പീക്കറുടെ ഓഫീസിലേക്കയച്ചു. ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടെന്നും സ്പീക്കറുടെ അനുമതി മതിയെന്നുമുള്ള നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ആരോപണം ഉയർന്ന സമയത്ത് ചെന്നിത്തല നിയമസഭാംഗം ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയാവുമെന്നാണ് നിയമോപദേശം. അതേസമയം, കെ. ബാബുവും വി. എസ്. ശിവകുമാറും മന്ത്രിമാരായിരുന്നതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടും. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച തുകയിൽ ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ.