തിരുവനന്തപുരം: സവാള വില നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് കേന്ദ്ര ഏജൻസിയായ നാഫെഡ് വഴി കേരളത്തിലേക്ക് സവാള എത്തിക്കാനാണ് സർക്കാർ തീരുമാനം. സപ്ലൈക്കോ വഴി കിലോയ്ക്ക് 35 രൂപയ്ക്കാണ് വിൽക്കുക. പൊതുവിപണിയിൽ സവാള വില 80 കഴിഞ്ഞതോടെയാണ് സർക്കാർ ഇടപെടുന്നത്. കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ സംഭരണശാലയിലേക്കാണ് സവാള എത്തിക്കുക. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നാസിക്കിലേക്ക് തിരിച്ചു.
വ്യാഴാഴ്ച്ചയോടെ സവാള എത്തിക്കാനാണ് ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ ശ്രമം. മൊത്തവിതരണ കേന്ദ്രങ്ങളിൽ സവാളയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം. ഇത് കൂടാതെ സവാള കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലുണ്ടായ പ്രളയവും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. നാല് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് സവാളയ്ക്ക് ഇപ്പോൾ പൊതുവിപണിയിലുള്ളത്.