തിരുവനന്തപുരം : ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയ്ക്കുപകരം വൗച്ചറും കൂപ്പണും നൽകണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് നടപടി. കൂപ്പൺ ഉപയോഗിച്ച് ജീവനക്കാർക്ക് സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡക്‌സ്, ഹാന്‍വീവ്, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങള്‍ വാങ്ങാം.
രണ്ടുമാസത്തെ ശമ്പളത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗത്തിന് ആനുപാതികമായാണ് കൂപ്പൺ വിതരണം ചെയ്യുന്നത്. കെഎസ്ആർടിസിക്ക് അടിയന്തര ധനസഹായമായി ഇന്നലെ 50 കോടി ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിലൊന്ന് നൽകാനാകും.
103 കോടി നൽകണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തിരുന്നു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്നാണ് ജീവനക്കാർ വ്യക്തമാക്കിയത്.