തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കലക്‌ടറായി ജെറോമിക് ജോർജ് ചുമതലയേറ്റു. മുൻ ജില്ല കലക്‌ടർ ഡോ. നവ്ജ്യോത് ഖോസ നിയുക്ത ജില്ല കലക്‌ടർക്ക് ചുമതല കൈമാറി. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ മഴക്കെടുതി അവലോകനയോഗവും തുടര്‍നടപടികളെ പറ്റിയുള്ള ചര്‍ച്ചയും നടത്തുമെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും ചുമതലയേറ്റശേഷം ജെറോമിക് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയിൽ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളെകുറിച്ച് പഠിച്ചശേഷം മുന്നോട്ട് പോകുമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു. ലാന്‍ഡ് റെവന്യൂ ജോയിന്‍റ് കമ്മീഷണറായിരുന്നു ജെറോമിക് ജോർജ്. കണ്ണൂര്‍ അസിസ്റ്റന്‍റ് കലക്‌ടറായും ഒറ്റപ്പാലം സബ്‌കലക്‌ടറായും ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
2015ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്‌സിൽ ബിരുദവും സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അതേസമയം രണ്ടു വർഷവും രണ്ടു മാസവും കലക്‌ടറായിരുന്ന നവജ്യോത് ഖോസ ഇനി ലേബർ കമ്മിഷണറാകും.