തിരുവനന്തപുരം : ഫ്രാൻസിസ് വധക്കേസിലെ പ്രധാന സാക്ഷികളെ ഓൺലൈനായി വിസ്‌തരിച്ചു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ കുന്നുകുഴി സ്വദേശി മാത്യു, മകൻ സഞ്ജു മാത്യു എന്നിവരെയാണ് ഓൺലൈനായി വിസ്‌തരിച്ചത്. ജില്ല കോടതിയുടെ നിർദേശ പ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം നമ്പര്‍ കോടതി മജിസ്‌ട്രേറ്റ് എ അനീസയാണ് സാക്ഷികളെ വിസ്‌തരിച്ചത്.
1998 ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. ഫ്രാൻസിസിനെ പുത്തൻപാലം രാജേഷ്, അനിൽ കുമാർ, ബിനു, ദിലീപ് കുമാർ എന്നീ പ്രതികൾ ചേർന്ന് മർദിച്ചു. ജീവൻ രക്ഷിക്കാനായി ഫ്രാൻസിസ് മാത്യുവിൻ്റെ വീട്ടിൽ ഓടിക്കയറി. ഫ്രാൻസിസിൻ്റെ പിന്നാലെ എത്തിയ പ്രതികൾ ഇയാളെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
കേസിലെ മറ്റ് സാക്ഷികൾ കൂറുമാറി. രണ്ടാം പ്രതി ബിനു വിചാരണയ്ക്കിടയിൽ മരിച്ചു. നാലാം പ്രതി ദിലീപ് ഒളിവിലാണ്. പലതവണ സമൻസ് അയച്ചിട്ടും സാക്ഷികൾ എത്തിയിരുന്നില്ല. അമേരിക്കയിൽ താമസമാണെന്ന് അറിഞ്ഞ അന്വേഷണ സംഘം മാത്യുവിനെയും സഞ്ജുവിനെയും വിസ്‌തരിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിസ്‌താരം നടത്തുകയായിരുന്നു. ഇതില്‍ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. കേസിൻ്റെ തുടർ വിചാരണ അഡീ.സെഷൻസ് കോടതി പരിഗണിക്കും.