തിരുവനന്തപുരം: രണ്ട് മാസങ്ങൾക്ക് മുമ്പ് 29 ലക്ഷം രൂപ ചെലവഴിച്ച് പുനർ നിർമിച്ച വെള്ളറട ചിറത്തലക്കൽ കുളം കാടുകയറി നശിക്കുന്നു. വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട വാർഡുകളിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണിത്. ചരിത്രപ്രസിദ്ധമായ ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുകുളം കൂടിയായിരുന്ന ഈ കുളം പഞ്ചായത്ത് ഫണ്ടിൽനിന്ന് 29 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർ നിർമിച്ചത്.
കുളത്തിന്റെ പാർശ്വഭിത്തികൾ കെട്ടൽ, ചളി നീക്കം ചെയ്യല്‍, റാമ്പ് നിർമിക്കൽ തുടങ്ങിയവയായിരുന്നു നിർമാണ കരാർ. എന്നാൽ കുളത്തിലെ ചളികൾ പൂർണമായി നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ജോലികളിൽ കരാറുകാർ വീഴ്ച വരുത്തിയെന്നും, കുളത്തിലേക്ക് ഉള്ള റാമ്പ് നിർമിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് പായലും ചെടികളും നിറഞ്ഞ് കുളം ഉപയോഗ യോഗ്യമല്ലാതായത് പുനർനിർമാണത്തിലെ വീഴ്ചയാണെന്നും ഇവ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.