തിരുവനന്തപുരം: പ്ലസ് വൺ ഉപരിപഠനം സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷം എ പ്ലസ് ലഭിച്ച എല്ലാ കുട്ടികൾക്കും ആഗ്രഹിച്ച കോഴ്‌സിൽ അഡ്‌മിഷൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തവണയും എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കാൻ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പാലക്കാട് തുടങ്ങി 7 ജില്ലകളിൽ 20 ശതമാനവും കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിൽ 10 ശതമാനം ആനുപാതിക സീറ്റ് വർധനവ് അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ കുട്ടികൾ കുറവായിരുന്ന 4 ബാച്ചുകൾ പുനഃക്രമീകരിക്കുകയും 75 ബാച്ചുകൾ താത്കാലികമായി അനുവദിക്കുകയും ചെയ്‌തു. ഇങ്ങനെ സീറ്റ് വർധനവിലൂടെ 71,489 ഒഴിവുകൾ സൃഷ്‌ടിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സയൻസ് ബാച്ചിൽ 2,19,274 സീറ്റുകളും ഹ്യുമാനിറ്റീസ് ബാച്ചിൽ 87,148 സീറ്റുകളും കൊമേഴ്‌സ് ബാച്ചിൽ 1,25,659 സീറ്റുകളുമാണ് നിലവിലുള്ളത്. ഒരു വിദ്യാർഥിക്ക് എത്ര സ്‌കൂളുകളിലേക്ക് വേണമെങ്കിലും ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
Also Read: നീന്തലിന് ബോണസ് പോയിന്‍റ്: ഇതുവരെ ധാരണയായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി