തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിനെ തുടർന്നുണ്ടായ ഡീസൽ വില വർധനവ് കെ.എസ്.ആർ.ടി.സിയുടെ നടുവൊടിക്കുന്നു. പ്രതിമാസം മൂന്ന് കോടി രൂപയുടെ അധിക ചിലവാണ് ഡീസൽ വിലവർദ്ധനവിലൂടെ കെ.എസ്.ആർ.ടിസി നേരിടുന്നത്.ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിയ്ക്ക് സീസൽ വില വർധന വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ജൻറം ബസുകൾ ഉൾപ്പെടെ ശരാശരി 4960 സർവീസുകളാണ് കെ.എസ്.ആർ.ടി.സി ഒരു ദിവസം നടത്തുന്നത്. ഇവയ്ക്ക് പ്രതിദിനം 4. 19 ലക്ഷം ലിറ്റർ ഡീസൽ വേണ്ടി വരും. കേന്ദ്രബഡ്ജറ്റ് പ്രഖ്യാപിച്ച അഞ്ചാം തിയതി വരെ 61 രൂപ 74 പൈസയായി രു ന്നു ഒരു ലിറ്റർ ഡീസലിന് ചിലവ്.
എന്നാൽ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ധനവില വർദ്ധിച്ചതോടെ സീസൽ ലിറ്ററിന് 64.20 പൈസയായി. അതായത് ലിറ്ററിന് 2 രൂപ 46 പൈസയുടെ വർദ്ധനവ്. ഇതോടെ പ്രതിമാസ ഡീസൽ ചിലവ് 77.60 കോടി രൂപയായിൽ നിന്ന് 80.40 കോടിയായി ഉയരും.ദിവസവും 10 ലക്ഷം രൂപയുടെ വർധനവ്.ഒരു മാസം ഏകദേശം മൂന്ന് കോടിയിലധികം രൂപയാണ് കെ.എസ്.ആർ.ടി.സിയ്ക്ക് അധികമായി കണ്ടെത്തേണ്ടത്.അതേസമയം ഇന്ധനവില വർദ്ധിച്ചുവെങ്കിലും സർവീസുകൾ മുടങ്ങാതിരിക്കാനുള്ള തത്രപ്പാടിലാണ് കെ.എസ്.ആർ.ടി.സി. സർക്കാർ സഹായമായ 20 കോടി വൈകിയതിനെ തുടർന്ന് കഴിഞ്ഞ മാസം ജീവനക്കാരുടെ ശമ്പളം വൈകിയിരുന്നു. അതിൽ നിന്നും ഒന്നരക്കോടി മാത്രമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകിയത്.