തിരുവനന്തപുരം: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 28ന് നടക്കുന്ന പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ സര്‍ക്കാരിന് പൂര്‍ണ സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ ഇത്തവണ കൊടുങ്ങല്ലൂര്‍ യാത്ര ഒഴിവാക്കണം.
ആരാധനാലയങ്ങളില്‍ തിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ആരാധനാലയ മേധാവികളുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എല്ലാവരും സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. മുസ്ലീം പള്ളികളില്‍ കൂട്ടമായുള്ള നമസ്‌കാരം ഒഴിവാക്കണം. ക്രിസ്ത്യന്‍ പള്ളികള്‍ ഞായറാഴ്‌ച പ്രാര്‍ഥനാ ചടങ്ങ് മാത്രമാക്കണം. ക്ഷേത്ര ഉത്സവം, പൊങ്കാല എന്നിവ എല്ലാം ചടങ്ങുകള്‍ മാത്രമാക്കി പരിമിതപ്പെടുത്തണം. പല ആരാധനാലയ മേധാവികളും ക്രിസ്ത്യന്‍, മുസ്ലീം മതനേതാക്കളും ഇക്കാര്യത്തില്‍ മികച്ച സഹകരണമാണ് വാഗ്‌ദാനം ചെയ്‌തിട്ടുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.