തിരുവനന്തപുരം: സിപിഎം പ്രവർത്തക തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പാർട്ടി പ്രവർത്തകരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയ് എന്നിവരാണ് തന്‍റെ മരണത്തിന് കാരണമെന്നും, തന്നെ മാനസികമായി പലതവണ പീഡിപ്പിച്ചുവെന്നും ഇക്കാര്യം പലതവണ പാർട്ടിയിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നുമാണ് കത്തിലുള്ളത്.
കത്ത് പൊലീസ് രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചത് പ്രതിഷേധത്തിന് വഴിവെച്ചു. ആർഡിഒ എത്തി ഇൻക്വസ്റ്റ് നടപടി സ്വീകരിക്കണം എന്നായിരുന്നു സമരക്കാരുടെ മറ്റൊരാവശ്യം. എന്നാൽ സമരം നടക്കുന്നതിനിടയിൽ തഹസിൽദാരുടെ സാന്നിധ്യത്തിൽ കത്ത് വായിച്ചു. തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ആശയെ തഴയുന്നതായും ഇതിൽ വിഷമം ഉണ്ടായിരുന്നതായും ബന്ധുക്കളോട് പറഞ്ഞിരുന്നു. സിപിഎം ചെങ്കൽ ലോക്കൽ കമ്മിറ്റിക്ക് വേണ്ടി വാങ്ങിയ കെട്ടിടത്തിനുള്ളിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാറശാല പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.