തിരുവനന്തപുരം: രാജ്യത്തെ വാണിജ്യമേഖലയിൽ വൻമാറ്റങ്ങൾ കൊണ്ടുവരാൻ ക്രൂചെയിങ്ങ് പദ്ധതിയ്ക്ക് കഴിഞ്ഞുവെന്ന് മന്ത്രി കടന്നപളളി രാമചന്ദ്രൻ. മാരിടൈം ബോർഡിന്‍റെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ചിങ് ആൻഡ് ബങ്കറിങ് ടെർമിനൽ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ജൂലൈ 15നായിരുന്നു വിഴിഞ്ഞത്ത് ക്രൂചെയിഞ്ച് പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഡിസംബർ 23ന് തുറമുഖത്ത് നൂറാമത്തെ കപ്പലിലെത്തി. രാജ്യത്തെ മറ്റ് തുറമുഖങ്ങൾക്ക് കിട്ടാനാവാത്ത അവസരമാണ് വിഴിഞ്ഞത്തിന് ലഭ്യമായിട്ടുളളത്. മാരിടൈം ബോർഡിന്‍റെ ചെയർമാനും കപ്പൽ ഏജൻസിയായ ഡോവിൻസും തുറമുഖ അധികൃതരും സംയുക്തമായെടുത്ത പ്രയത്‌നം വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുളള നടപടികൾ സ്വീകരിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു. 100 കപ്പലുകളെത്തിയതോടെ അന്താരാഷ്ട്ര തലത്തിൽ വിഴിഞ്ഞം കപ്പൽപാത ശ്രദ്ധനേടിയിട്ടുണ്ടെന്ന് മാരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ.മാത്യു പറഞ്ഞു. കപ്പലുകളിലേക്ക് കുടിവെള്ളം, ഇന്ധനം, കപ്പലിന്‍റെ ഭൗതികപരിശോധനയുമായി ബന്ധപ്പെട്ട അണ്ടർ വാട്ടർ സർവ്വേ, പെയിന്‍റിങ് അടക്കമുളള പ്രവർത്തനങ്ങളും നടക്കും. ഇതിലൂടെ പ്രാദേശിക തലത്തിൽ വൻ തൊഴിൽ സാധ്യതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.