തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സമിതി ഇന്ന് സമാപിക്കും. ഓരോ മണ്ഡലത്തിലേയും തോല്‍വി സംബന്ധിച്ച് വിശദമായ ചർച്ചയാണ് യോഗത്തിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ രൂക്ഷമായ വിമർശനമാണ് സംസ്ഥാന സമിതിയിൽ ഉയർന്നത്.
പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായി. പാർട്ടി അംഗങ്ങൾ പോലും ബിജെപിയോട് അടുക്കുന്നുവെന്നും വിമർശനം ഉയർന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ പ്രായോഗിക സമീപനം സ്വീകരിക്കണമായിരുന്നു. ഈ വിഷയത്തിൽ ഇനി നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്നും സമിതിയിൽ അഭിപ്രായമുയർന്നു.
പാലക്കാട്ടെയും ആലത്തൂരിലേയും തോൽവി സമഗ്രമായി പരിശോധിക്കണമെന്നും ബൂത്ത് അടിസ്ഥാനത്തിൽ പരിശോധന വേണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു. പരാജയത്തിന് കാരണം ശബരിമലയാണെന്ന് വ്യക്തമായി പറയാതെയുള്ള റിപ്പോർട്ടാണ് കോടിയേരി അവതരിപ്പിച്ചത്. വിശ്വാസികൾ എതിരായതാണ് പരാജയ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന ഒരു വിഭാഗം വിശ്വാസികളുടെ വോട്ട് ചോര്‍ന്നു. ഇവരെ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പ്രചാരണമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വേണ്ട വിധത്തിൽ പ്രതിരോധിക്കാൻ പാർട്ടിക്കായില്ല. ഇതോടൊപ്പം ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനാകാത്തതും പരാജയകാരണമായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ടിൻ മേൽ ഇന്നും സംസ്ഥാന സമിതിയിൽ ചര്‍ച്ച നടക്കും.