തിരുവനന്തപുരം: പെരുമാറ്റത്തിലും പ്രവര്‍ത്തന ശൈലിയിലും ആദ്യം മാറ്റം വേണ്ടത് നേതാക്കള്‍ക്കെന്ന് സിപിഎം സംസ്ഥാന സമിതി. നേതാക്കള്‍ മാറിയ ശേഷം മതി താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പിരിവു നല്‍കാത്തവരെ ഭീഷണിപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കീഴ്ഘടകങ്ങള്‍ക്ക് മാത്രം നിര്‍ദേശങ്ങൾ നല്‍കുന്ന പതിവ് രീതി ഇനിയും തുടരാനാകില്ല. വീഴ്‌ചകളുടെ ഉത്തരവാദിത്തം കീഴ്ഘടകങ്ങൾക്ക് മാത്രമല്ല, മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ടെന്നും വിമര്‍ശനമുയര്‍ന്നു.
ജനങ്ങളോട് മാന്യമായി ഇടപെടണം. വീടുകളിലെ നിര്‍ബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണം. പിരിവ് നല്‍കാത്തവരെ ഭീഷണിപ്പെടുത്തുവെന്ന പരാതി കൂടിവരികയാണ്. ഇത് പാര്‍ട്ടിയെ കുറിച്ച് പൊതുജനത്തിന് അവമതിപ്പ് ഉണ്ടാക്കുകയാണ്. ഇത്തരം വീഴ്‌ചകൾ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
സര്‍ക്കാരിന്‍റെ മികച്ച പ്രകടനത്തിന്റെ രാഷ്ട്രീയ ഗുണം പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെന്ന വിമര്‍ശനത്തോടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ച ചെയ്യും.