തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും നാളെയും മറ്റെന്നാളും ചേരാനിരിക്കെ പാർട്ടിയെ പ്രതിരോധത്തിലാക്കി വിവാദങ്ങൾ. ആന്തൂർ നഗരസഭയിലെ പ്രവാസിയുടെ ആത്മഹത്യയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയും നാളത്തെ യോഗത്തില്‍ ചർച്ചയായേക്കും. കെട്ടിട നിർമ്മാണത്തില്‍ ചട്ട ലംഘനം കണ്ടെത്തി അനുമതി നല്‍കാത്തതിനെ തുടർന്ന് പാർട്ടി അനുഭാവി കൂടിയായി സാജന്‍റെ ആത്മഹത്യ സിപിഎമ്മിനെ കൂടതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മന്ത്രി എസി മൊയ്തീൻ ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിഷയം പരിശോധിച്ചെങ്കിലും സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയുടെ നിലപാടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയും നാളത്തെ യോഗത്തില്‍ ചർച്ചയായേക്കും. വിഷയത്തില്‍ പാർട്ടിയുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും എതിരാളികളുടെ ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയേണ്ട സാഹചര്യമാണുള്ളത്. ഇതോടൊപ്പം മുഖ്യ അജണ്ടയായ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിശദമായി രണ്ട് ദിവസത്തെ സംസ്ഥാന നേതൃയോഗം ചർച്ച ചെയ്യും. പാർട്ടിയോട് അകന്നുപോയ വിശ്വാസികളെ തിരികെയെത്തിക്കാൻ ആവശ്യമായ നടപടികൾ വേണമെന്നാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ പാർട്ടി അനുഭാവികളുടെ പോലും വോട്ട് ഇത്തവണ നഷ്ടമായെന്നും, ഇവ തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന ഘടകം തീരുമാനിക്കണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശം നൽകിയിരുന്നു. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതും യോഗം പരിഗണിക്കും.