തിരുവനന്തപുരം: സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശന വിധിയിൽ സർക്കാർ വ്യക്തത തേടണമെന്ന് സിപിഐ. വ്യവസ്ഥാപിത മാർഗത്തിലൂടെ ആശയക്കുഴപ്പം പരിഹരിച്ച് അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സിപിഐ ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.
വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെയും സുപ്രീം കോടതി അഭിഭാഷകൻ ജയദീപ് ഗുപ്‌ത യുടെയും ഉപദേശം മതിയാകില്ലെന്നും അറ്റോർണി ജനറലിന്റെ നിയമോപദേശത്തിലൂടെ മാത്രമെ വിധി സംബന്ധിച്ച് വ്യക്തത വരൂ എന്നും സിപിഐ അഭിപ്രായപ്പെട്ടു. ഈ നിലപാട് പാർട്ടി സർക്കാരിനെ അറിയിക്കും.
ശബരിമലയിൽ യുവതീപ്രവേശനം വേണ്ട എന്ന നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറലും ജയദീപ് ഗുപ്തയും സംസ്ഥാന സർക്കാരിന് നൽകിയത്. ഈ സാഹചര്യത്തിലാണ് സിപിഐയുടെ ആവശ്യം.