തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം അതിവേഗം വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കരിങ്കുളം, പുല്ലുവിള പഞ്ചായത്തുകളില്‍ ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച 791പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 42 പേരുടെ ഉറവിടം വ്യക്തമല്ല. തലസ്ഥാനത്തെ സ്ഥിതിയാണ് അതിഗുരുതരം. തീരദേശപ്രദേശങ്ങളായ പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രോഗം ബാധിച്ചവരുടെ പട്ടികയില്‍ വിദേശത്ത് നിന്ന് 135 പേര് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98 പേരും എത്തി. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. 133 പേര്‍ക്ക് രോഗമുക്തി നേടി. തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ കണക്ക്.
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തൃശൂർ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38ആയി.
24 മണിക്കൂറിനിടെ 16642 സാമ്പിളുകള്‍ പരിശോധിച്ചു. 178481 പേര് നിരീക്ഷണത്തില്‍ കഴയുന്നു. 6029 പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. വെള്ളിയാഴ്ച 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7610 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 285 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11606 ആണ്.
സംസ്ഥാനത്തിന്റെ അയല്‍ സംസ്ഥാനങ്ങളില്‍ രോഗം പടരുകയാണ്. തലസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. അസാധാരണ സാഹചര്യമാണ്. തീരദേശത്തെ സോണുകളാക്കി തിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെ ഒന്നാമത്തെ സോണ്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണ്‍, വിഴിഞ്ഞം മുതല്‍ ഊരമ്പ് വരെ മൂന്നാമത്തെ സോണ്‍ എന്നിങ്ങനെയാണ് സോണുകള്‍. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസിന്റെ പ്രത്യേക സംവിധാനം ഏറ്റെടുക്കും. ഇതിനായി പ്രത്യേക കണ്ട്രോള് റൂം സ്ഥാപിക്കും.
പത്തനംതിട്ടയില്‍ 81 പേരില്‍ 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം. അഞ്ച് പേരുടെ ഉറവിടം അറിയില്ല. ജില്ലയില്‍ പരിശോധനയില്‍ പുരോഗമിക്കുന്നു. ആലുപ്പുഴയില്‍ 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയില്‍ കട്രോള്‍ റൂം തുറന്നു. നൂറനാട് ഐ.ടി.ബി.പി ബാരക്ക് പൂര്‍ണമായും ഒഴിപ്പിച്ചു. വയനാട്ടില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
എറണാകുളത്ത് മൂന്ന് ആക്ടീവ് ക്ലസ്റ്ററുകള്‍ കൂടിയായി. വെള്ളിയാഴ്ച 115 കേസുകള്‍ പോസിറ്റീവായി. ഇതില്‍ 76 എണ്ണം സമ്പര്‍ക്കത്തിലൂടെയാണെന്നതും ആശങ്ക ഉയര്‍ത്തുന്നു. കണ്ണൂരില്‍ സമ്പര്‍ക്കം കൂടുന്നു. വെള്ളിയാഴ്ച ഒമ്പത് പേര് രോഗബാധിതരായി. ആരോഗ്യ പ്രവര്‍ത്തകരോടുള്ള സമൂഹത്തിന്റ സമീപനം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.