തിരുവനന്തപുരം: കല്ലുവാതുക്കല്‍ വിഷ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനടക്കം 32 പേരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ഫയല്‍ മടക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്രയും പേരെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനം എന്താണെന്നും മോചനത്തിന് ഇതില്‍ കൂടുതല്‍ അര്‍ഹതയുള്ളവരെ ഒഴിവാക്കിയിട്ടുണ്ടോ എന്നും ആരാഞ്ഞാണ് ഗവര്‍ണര്‍ ശിപാര്‍ശ ഫയല്‍ മടക്കിയത്. വിരമിച്ച ജഡ്‌ജിമാരടങ്ങിയ ജയില്‍ ഉപദേശക സമിതിയെ മറികടന്ന് ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി, ജയില്‍ ഡി.ജി.പി എന്നിവരടങ്ങിയ സമിതിയാണ് ഇത്രയും പേരെ മോചിപ്പിക്കാനുള്ള അനുമതി തേടിയത്.
തടവുകാരുടെ മോചനം സംബന്ധിച്ച ശിപാര്‍ശ ജയില്‍ ഉപദേശകസമിതിയാണ് നല്‍കേണ്ടത്. ഇത് മറികടന്നാണ് ഉദ്യോഗസ്ഥ സമിതി മന്ത്രിസഭയ്ക്ക് ഇത് നല്‍കുകയും മന്ത്രിസഭ അത് അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്‌തത്. മണിച്ചനൊപ്പം മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തതില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 14 രാഷ്ട്രീയ തടവുകാരും കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാംപ്രതിയുമുണ്ട്.
രാഷ്ട്രീയ തടവുകാരില്‍ അഞ്ച് സി.പി.എമ്മുകാരും ഒന്‍പത് ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ്. മണിച്ചന്‍റെ മോചനത്തില്‍ നാലാഴ്‌ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിസഭയുടെ ശിപാര്‍ശ. 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച് ജയില്‍മോചിതരാക്കുന്നുണ്ടെന്നും ഗവര്‍ണറുടെ തീരുമാനം വൈകുന്നത് മോചനത്തിന് മതിയായ കാരണമാണെന്നും പേരറിവാളന്‍ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് വീണ്ടും ഉടലെടുക്കുകയാണ്.