തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയെ സാമൂഹിക മാധ്യമങ്ങളില്‍ രാവണനാക്കി ചിത്രീകരിച്ച ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് കെപിസിസി (Congress Protest Against BJP). രാഹുല്‍ഗാന്ധിയെ രാവണനാക്കി ചിത്രീകരിക്കുക വഴി അദ്ദേഹത്തിനെതിരെ ആക്രമണത്തിന് ബിജെപി ആഹ്വാനം ചെയ്യുകയാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതിന്‍റെ ഭാഗമായി ഇന്ന് (6-10-2023) സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്‍റെ വിവിധ ഘടകങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷയുടെയും കോലങ്ങള്‍ കത്തിച്ചു. ഡിസിസികളുടെ നേതൃത്വത്തിലാണ് അമിത്ഷായുടെയും നരേന്ദ്രമോദിയുടെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധിച്ചത്.
അതേസമയം ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്‌തതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആരോപിച്ചു. നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകയും ചെയ്‌ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയത്. ബിജെപിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ചിത്രം പങ്കുവച്ചത് ഗൗരവമേറിയതാണ്.
ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍ തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവച്ചിരിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. ഗാന്ധി കുടുംബത്തിലെ ആരുടെയും ഒരു തുള്ളി ചോരപൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ബിജെപിയുടെ അക്രമ ആഹ്വാനത്തിനെതിരെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ബിജെപി ഓഫിസിലേക്ക് മാര്‍ച്ച് : ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി ഓഫിസിലേക്ക് നടത്തിയ മാർച്ച് വഴുതക്കാട് വുമൺസ് കോളജിന് സമീപം പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും കോലത്തിൽ ചെരുപ്പ് മാലയണിഞ്ഞും പിന്നെ കത്തിച്ചുമായിരുന്നു കോൺഗ്രസിന്‍റെ പ്രതിഷേധം.
'രാഹുൽ ഗാന്ധിയെ തൊട്ടുകളിച്ചാൽ, കത്തിക്കും' എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തുടർന്ന് മഹിള കോൺഗ്രസുകാര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. തുടർന്ന് രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ് മാർച്ച് അവസാനിപ്പിച്ച് പിരിഞ്ഞുപോയതിന് പിന്നാലെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഉടൻ തന്നെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിട്ടു.