തിരുവനന്തപുരം: നിരോധനത്തോടെ പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിൻവാങ്ങുമ്പോൾ കളം പിടിക്കാനൊരുങ്ങുകയാണ് കുടുംബശ്രീയുടെ തുണി സഞ്ചികൾ. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളിലായി ലക്ഷക്കണക്കിന് തുണിസഞ്ചികളാണ് തയ്യാറാക്കുന്നത്.
പ്ലാസ്റ്റിക് സഞ്ചികൾ പടിക്കു പുറത്താകുന്നതോടെ വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ യൂണിറ്റുകൾ. മുട്ടടയ്ക്ക് സമീപത്തെ യൂണിറ്റിൽ തൊഴിലാളികൾ തുണി സഞ്ചികൾ നിർമിക്കുന്ന തിരക്കിലാണ്. നഗരസഭയുടെ കീഴില്‍ ഇത്തരം അഞ്ച് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി കുറഞ്ഞ കാലം കൊണ്ട് പ്ലാസ്റ്റിക്കിന് ജനകീയ ബദൽ ഒരുക്കാമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ആവശ്യമനുസരിച്ച് പല വലുപ്പത്തിലും വിലയിലുമുള്ള സഞ്ചികൾ ഇവർ തയ്യാറാക്കി നൽകും. തുണി സഞ്ചികൾ സാർവത്രികമാകുന്നതോടെ മാലിന്യപ്രശ്നം ഒഴിയുന്നതിനൊപ്പം തങ്ങളുടെ ഉപജീവനം മെച്ചപ്പെടുമെന്ന പ്രതീക്ഷ കൂടി ഇവർ പങ്കുവയ്ക്കുന്നു.