തിരുവനന്തപുരം: പുതിയ അധ്യയന വർഷം സ്‌കൂളുകളിൽ 220 പ്രവർത്തി ദിനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സ്‌കൂളുകളിൽ ശനിയാഴ്‌ച ക്ലാസുകൾ വയ്ക്കണമെന്ന് നിർദേശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് വിയോജിപ്പ് അറിയിക്കാൻ ഒരുങ്ങി വിവിധ അധ്യാപക സംഘടനകൾ. പുതിയ സിലബസോ പാഠപുസ്‌തകങ്ങളോ വരാത്ത സാഹചര്യത്തിൽ, പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം നിലവിൽ ഉണ്ടായിരിക്കെ പ്രവർത്തി ദിനം ആറു ദിവസമാക്കുന്നത് വിദ്യാർത്ഥികളുടെ മേൽ അധികഭാരം വരുത്തുമെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്.
മാത്രവുമല്ല സമഗ്ര, സ്‌കൂൾ ഓൺലൈൻ വർക്കുകൾ തുടങ്ങി അധ്യാപകർക്ക് സർക്കാർ നൽകിയ മറ്റ് ചുമതലകൾടയിൽ ആറ് പ്രവൃത്തി ദിനം കൂടി വരുന്നത് അധ്യാപകർക്കും പ്രയാസമാണെന്ന് കെപിഎസ്‌ടിഎ സംസ്ഥാന പ്രസിഡന്‍റ് മജീദ് പറഞ്ഞു.
സ്‌കൂളുകളിൽ 220 പ്രവൃത്തി ദിനം: ഈ കഴിഞ്ഞ അധ്യയന വർഷ(2022- 23)ത്തിൽ 200 പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ഉയർത്തി 220 പ്രവർത്തി ദിനങ്ങളാക്കാനാണ് വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നിർദേശിച്ച കരട് അക്കാദമിക കലണ്ടറിൽ ഉള്ളത്.
പുതിയ അധ്യയന കലണ്ടർ അനുസരിച്ച് ജൂൺ, സെപ്റ്റംബർ, ഒക്‌ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ ആറു മാസങ്ങളിലെ മൂന്ന് ശനിയാഴ്‌ചകൾ പ്രവർത്തി ദിനം ആയിരിക്കും. കൂടാതെ ഓഗസ്റ്റ്, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ രണ്ട് ശനിയാഴ്‌ചകളും പ്രവർത്തി ദിനമാവും. അതേസമയം ജൂലൈയിൽ മുഴുവൻ ശനിയാഴ്‌ചകളും പ്രവർത്തി ദിനവും ആയിരിക്കും.
ഇത്തരത്തിൽ 28 ശനിയാഴ്‌ചകളിൽ ക്ലാസ് നടത്തി 220 അധ്യായന ദിനങ്ങൾ ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഹയർ സെക്കൻഡറിയിൽ 192 പ്രവർത്തി ദിനങ്ങളും വിഎച്ച്എസ്ഇ 221 പ്രവർത്തി ദിനങ്ങളും വേണമെന്നും നിർദ്ദേശമുണ്ട്.
ചുരുങ്ങിയത് ആയിരം മണിക്കൂർ: അധ്യയന വർഷത്തിൽ ചുരുങ്ങിയത് ആയിരം മണിക്കൂർ വിദ്യാർത്ഥികൾക്ക് ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്. നിലവില്‍ അഞ്ചു മുതൽ ആറ് മണിക്കൂർ വരെയാണ് ഒരു ദിവസം ലഭിക്കുന്നത്. 220 ദിവസമായാൽ ഒരു വർഷം 1320 മണിക്കൂർ ലഭിക്കും.
അതേസമയം അപ്രതീക്ഷിത അവധി വന്നാൽ വിദ്യാർഥികൾക്ക് അധ്യയന ദിനങ്ങൾ നഷ്‌ടപ്പെടാൻ സാധ്യതയുള്ളതിനാലാണ് പ്രവർത്തി ദിനം കൂട്ടുന്നത് എന്നാണ് സർക്കാർ ഉന്നയിക്കുന്ന വാദം. പ്രവർത്തി ദിനം കൂട്ടുന്നത് സംബന്ധിച്ച് നിർദ്ദേശം മാത്രമാണ് വന്നിട്ടുള്ളത് എന്നും നിലവിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഹയർ സെക്കൻഡറി റിസൾട്ട് പ്രഖ്യാപന വേളയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതുവരെ അധ്യാപക സംഘടനകൾ ഒന്നും ഇതുസംബന്ധിച്ച് പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്ലസ്‌ടുവിന് 82.95 ശതമാനവും വിഎച്ച്എസ്‌ഇക്ക് 78.39 ശതമാനവുമാണ് ഇത്തവണത്തെ വിജയശതമാനം. പ്ലസ് ടു വിന് 4,32,436 കുട്ടികളും വിഎച്ച്എസ്‌ഇയില്‍ 28,495 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. പ്ലസ് ടു വിഭാഗത്തിൽ 33,815 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാനും സാധിച്ചു. കഴിഞ്ഞ തവണ പ്ലസ് ടു വിജയ ശതമാനം 83.87, വിഎച്ച്എസ്‌ഇയിൽ 78.26 എന്നിങ്ങനെയായിരുന്നു.
3,76,135 കുട്ടികളാണ് പ്ലസ് ടുവിന് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയതില്‍ 1,94,511 പെണ്‍കുട്ടികളില്‍ 1,73,731 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 89.31 ആണ് വിജയ ശതമാനം. 1,81,624 ആണ്‍കുട്ടികളില്‍ 1,38,274 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 76.13 ആണ് വിജയ ശതമാനം.
ALSO READ: പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തില്‍ ഒന്നാമത് എറണാകുളം