തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നതോടെ വൻ ജനതിരക്കാണ് തിരുവനന്തപുരത്തെ പ്രധാന മാർക്കറ്റായ ചാല മാർക്കറ്റിൽ അനുഭവപ്പെട്ടത്. നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെ നിരവധി പേർ കടകളിൽ തിരക്ക് കൂട്ടിയെത്തി. രോഗവ്യാപനത്തിനുള്ള സാധ്യത മനസിലാക്കിയതോടെ പൊലീസ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
ഇതിൽ വ്യാപാരികൾക്ക് പ്രതിഷേധമുണ്ടായിരുന്നു. ഇതേ തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ബൽറാം കുമാർ ഉപാധ്യായ ചാലയിൽ വ്യാപാരികളുടെ പ്രതിനിധിയുമായി ചർച്ച നടത്തിയത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും ഇപ്പോൾ പ്രാധാന്യം നൽകേണ്ടത് രോഗവ്യാപനം തടയാനാണെന്ന നിർദേശം വ്യാപാരികൾ അംഗീകരിച്ചു. നാളെ മുതൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്നാൽ മതിയെന്നും. തുറക്കുന്ന കടകളിൽ സുരക്ഷാ ക്രമീകരണം ഒരുക്കാനും തീരുമാനിച്ചു. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ തയാറാണെന്ന ഉറപ്പും വ്യാപാരികൾ യോഗത്തിൽ നല്‍കി.